Monday, November 1, 2010

ശ്ലഥം

ഭൂമി
കൈകാലുകള്‍ വിടര്‍ത്തി
മലര്‍ന്നു കിടക്കുന്നു
ഭൂമിയുടെ മാറിലും മറവിലും
കഴുകന്മാര്‍
അവരുടെ കൊക്കുകള്‍
മൂര്‍ച്ച കൂട്ടി കൊണ്ടിരിക്കുന്നു

പാതവക്കില്‍
വളരേറെപ്പേര്‍ ഉഴുതുമറിച്ച
പെണ്ണിന്റെ ശരീരം
പൂതലിച്ചു കിടക്കുന്നു

പിഴച്ച് ജന്മം കൊണ്ട കുഞ്ഞിന്റെ
ഉടലില്ലാത്ത ശിരസ്
മുലപ്പാലിനായി നാവ് നീട്ടുന്നു

അടുക്കളയില്‍
നവവധുവിനെ കാത്തിരിക്കുന്നത്
ഗ്യാസ് അടുപ്പ്

നെല്‍പ്പാടങ്ങളില്‍
റബര്‍ മരങ്ങളുടെ സംഗീതം

രക്തചുവപ്പില്‍
മണ്ണ് മോഹിച്ചവര്‍
അന്നം കിട്ടാതെ മരിച്ച് കിടക്കുന്നു

വാക്കിന്റെ മൂര്ച്ചകളില്‍
സ്വപ്നം കണ്ട് മതികെട്ടവര്‍ 
ചോരച്ചാലായ്
വീടിന്റെ ഉമ്മറത്ത്

ഭ്രാന്ത് പിടിച്ച്
പൊന്മുടിക്കുന്നുകള്‍

ഞാന്‍
കവിത ശീലിച്ചവന്‍;
പിളര്‍ന്ന ഭൂമിയെപ്പോലെ
മുറിപ്പാടുകളുമായി
നടന്നു പോകുന്നു...

No comments:

Post a Comment